
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കോളേജിലെ മുൻ എക്‌സാമിനർ രംഗത്ത്. അധ്യാപകരെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ വ്യക്തമാക്കി.
വിദ്യാർത്ഥികൾ ഭയത്തിന്റെ പേരിൽ തുറന്നു പറയാൻ തയ്യാറാകുന്നില്ലെന്നും, പരാതി നൽകിയാൽ വിദ്യാർത്ഥികൾക്കുതന്നെ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് ആരോപണം. വിദ്യാർത്ഥികളോടുള്ള വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിൽ പരീക്ഷയിൽ തോൽപ്പിക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അഹങ്കാരിയായ വിദ്യാർത്ഥിനിയെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അധ്യാപകൻ തന്നെ സമീപിച്ചതായും ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. ഡോ. എം കെ റാമിനെതിരെ സമാനമായ ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനൊപ്പം, ബോഡി ഷെയ്മിങ് അടക്കമുള്ള മാനസിക പീഡനങ്ങൾ പതിവായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകിയെന്ന ഗുരുതര ആരോപണവും വിദ്യാർത്ഥികൾ ഉയർത്തുന്നു.