
കൊച്ചി: വിഷു ആഘോഷത്തിനായി സ്വന്തം വീട്ടിലെത്തിയ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് സ്വദേശിനി കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പുമുറിയിൽ ജനലഴിയിൽ തൂങ്ങിയ നിലയിലാണ് കൃഷ്ണപ്രിയയെ കണ്ടെത്തിയത്. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 14-നായിരുന്നു കൃഷ്ണപ്രിയയുടെയും ശ്രീക്കുട്ടന്റെയും വിവാഹം നടന്നത്. വിവാഹശേഷം ഭർത്താവ് വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു. വിഷുവിനോടനുബന്ധിച്ച് ഈ മാസം 14-നാണ് കൃഷ്ണപ്രിയ ആലുവയിലെ സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും കൃഷ്ണപ്രിയ സന്തോഷവതിയായിരുന്നുവെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.തൃശൂരിലെ ഭർതൃവീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കൃഷ്ണപ്രിയ. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷ വരെ ഏർപ്പെടുത്തിയിരുന്നു. ഭർതൃസഹോദരിയുടെ കുട്ടികൾക്കായി പുതിയ ഉടുപ്പുകൾ വാങ്ങിയ ശേഷമാണ് കൃഷ്ണപ്രിയ മുറിയിലേക്ക് പോയത്. മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് സംഭവിച്ച മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവത്തിൽ ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൃഷ്ണപ്രിയയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ഈ കുടുംബം.