
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കുപോലും ഉണ്ടായെന്ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി എന്‍ സുരേന്ദ്രന്‍. ആളുകള്‍ ശബ്ദം കേട്ടപ്പോള്‍ ഭൂകമ്പമാണ് എന്ന് കരുതിയെന്നും പരിക്കേറ്റ പരിസരത്ത് താമസിക്കുന്നവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും വി എന്‍ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് പ്രവേശിക്കാനാകുന്നില്ലെന്നും ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പുറത്തെത്തിക്കാന്‍ കഴിയുന്നതെന്നും വി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.
‘തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്താന്‍ കഴിയാത്ത സ്ഥിതിയാണുളളത്. എത്രപേര്‍ അതിനകത്ത് ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. നാല്‍പ്പതിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇപ്പോഴും പൊട്ടലിന്റെ ശബ്ദങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. തിരുവമ്പാടിയ്ക്ക് വേണ്ടി തയ്യാറാക്കിക്കൊണ്ടിരുന്ന മരുന്നാണ് പൊട്ടിയത്. കനത്ത ചൂടാകാം കാരണമെന്നാണ് പറയപ്പെടുന്നത്. പരിസരത്ത് താമസിക്കുന്നവരെയാണ് കൊണ്ടുപോയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പുറത്തെത്തിക്കാന്‍ കഴിയുന്നത്. ആളുകള്‍ ശബ്ദം കേട്ടപ്പോള്‍ ഭൂകമ്പം എന്നാണ് കരുതിയത്. കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് പ്രകമ്പനം ഉണ്ടായി’- വി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.