
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി കലർത്തിയ സിഗരറ്റ് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി. തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശി കല്ലറ വീട്ടിൽ മിഥുൻ ദാസിനെ (22) ആണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 27 വർഷവും ഒൻപത് മാസവും തടവുശിക്ഷയ്ക്ക് പുറമെ 77,000 രൂപ പിഴയായും കോടതി വിധിച്ചു. 2022 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ലഹരി കലർത്തിയ സിഗരറ്റ് നൽകി കുട്ടിയെ മയക്കിയ ശേഷമാണ് ലൈംഗികാതിക്രമം നടത്തിയത്.
പ്രതി കൽപ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളിൽ പ്രതിയാണ്. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണി കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും പിന്നീട് ബി.കെ സിജു കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. എ.എസ്.ഐ കെ. റസാഖ്, സിവിൽ പോലീസ് ഓഫീസർ ജുനൈദ് എന്നിവർ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.