വിനോദയാത്രയ്ക്കിടെ വയനാട്ടിലെ ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മരിച്ചു. കോഴിക്കോട് കൊടുവളളിയിൽ നിന്നുള്ള മൂന്ന് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മുബഷീർ എന്ന കുട്ടി പുഴയിൽ മുങ്ങിത്താഴുന്നതായി കണ്ട് രക്ഷിക്കാൻ ചാടിയതായിരുന്നു ഇരുവരും.
കേരള-കർണാടക അതിർത്തിയിലെ ബാവലി പുഴയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. മൈസൂരിലെ വിനോദയാത്ര കഴിഞ്ഞു മടങ്ങും വഴി ബാവലി മഖാമിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട മുബഷീറിനെ രക്ഷിക്കുകയും ചെയ്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും