തിരുവനന്തപുരം: മന്ത്രിസഭയില്‍ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു ചാണ്ടി ഉമ്മൻ്റേത്. അവസാന നിമിഷമാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ചാണ്ടി ഉമ്മൻ ഒഴിവാക്കപ്പെട്ടത്.
ചാണ്ടിയേക്കാള്‍ വളരെ ജൂനിയറായ ഒ. ജെ. ജനീഷ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടപ്പോഴാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ചാണ്ടിയെ ഒഴിവാക്കിയതില്‍ കുടുംബവും കടുത്ത അതൃപ്തിയിലാണ്.
അതേസമയം തന്റെ പാർട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പറയാൻ ഉള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും പാർട്ടിക്ക് എന്ത് തിരുമാനവും എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളില്‍ തുടക്കം മുതല്‍ക്കേ കേട്ട പേരായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്നാല്‍ അദ്ദേഹത്തിനുപകരം റോജി എം. ജോണ്‍ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.
അതേസമയം യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രതിഷേധം മറച്ചുവയ്ക്കാതെ തന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ വരവ്. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് അണികള്‍ക്കൊപ്പം ജഗതിയിലെ വീട്ടില്‍ നിന്ന് സെൻട്രല്‍ സ്റ്റേഡിയത്തിലേക്ക് കാല്‍നടയായാണ് അദ്ദേഹം എത്തിയത്. ചടങ്ങില്‍ എംഎല്‍എമാർക്കുള്ള സീറ്റ് ഉപേക്ഷിച്ച് സദസ്സില്‍ പിന്നിലായാണ് അദ്ദേഹം ഇരുന്നത്. മന്ത്രിസഭയില്‍നിന്ന് വി ഡി സതീശന്റെ തീരുമാനപ്രകാരം ഒഴിവാക്കിയതിലുള്ള പ്രതിഷേധം പരസ്യമായി പറഞ്ഞില്ലെങ്കിലും കടുത്ത നീരസത്തിലായിരുന്നു.
ആദ്യഘട്ടം മുതല്‍ പട്ടികയിലുണ്ടായിരുന്ന അദ്ദേഹത്തെ രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിർന്ന നേതാക്കളും പിന്തുണച്ചിരുന്നു. എന്നാല്‍, 2011ല്‍ ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ അംഗമാക്കാത്തതിന്റെ പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു വി ഡി സതീശൻ.