
കൊച്ചി: ആലുവ എടത്തലയിൽ ബസ്സും ലോറിയും നേർക്കുനേർ ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന 35 യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ ആലുവയിലെയും പരിസരത്തെയും വിവിധ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തകർന്ന ബസ്സിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ആലുവ-പുക്കാട്ടുപടി റോഡിൽ ഗതാഗതം ദീർഘനേരം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.