
തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ടത്.
സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്ന് സൈനികര്‍ക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമാണ്. നിരവധി അപകടങ്ങള്‍ ഉണ്ടായ കാവടിക്കടവിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിയാതായതോടെ ഇന്ന് തെരച്ചിൽ തുടരുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ 10 അടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് 12 അംഗ സ്കൂബ ടീമും കാട്ടാക്കട യൂണിറ്റിലെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി