
കളക്ടറുടെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി വൻ തട്ടിപ്പ്. പണം ആവശ്യപ്പെട്ട് നിങ്ങൾക്കും മെസേജ് വന്നേക്കാമെന്നും അതിൻപ്രകാരമുള്ള പണം ഇടപാടുകളിൽപ്പെട്ട് വഞ്ചിതരാകരുതെന്നും മുന്നറിയിപ്പുമായി കളക്ടർ. മൊബൈൽ നമ്പർ ചോദിച്ചുകൊണ്ടാണ് ആദ്യം മെസേജ് വരുക. തന്റെ സുഹൃത്തായ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ സ്ഥലംമാറി പോകുന്നതിനാൽ അദ്ദേഹത്തിന്റെ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് വസ്തുക്കളും നിസ്സാരവിലയ്ക്ക് വിൽക്കുന്നുവെന്നും സുഹൃത്തിന് ഫോൺ നമ്പർ കൈമാറിയിട്ടുണ്ടെന്നും മെസേജിലുണ്ടാകും.
വീട്ടുപകരണങ്ങളും മറ്റും വിൽക്കാൻ വ്യാജ കച്ചവട ഇടപാടുകളുടെ വിവരങ്ങൾ നൽകി പണം കവരുകയാണ് ലക്ഷ്യം. ഇത്തരത്തിൽ പലർക്കും മെസേജുകൾ എത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിറ്റി പോലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറിയതായി കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.