കാസർകോട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ…. കുട്ടികളുണ്ടാകാത്തതിന് ഭർതൃമാതാവ് പീഡിപ്പിച്ചെന്ന് കുടുംബം


        

കാസർകോട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. കർണാടക പുത്തൂർ സ്വദേശിനിയും കാസർകോട് പള്ളപ്പാടിയിൽ ഭർത്താവിനൊപ്പം താമസക്കാരിയുമായ സെറീന (27) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ഭർതൃമാതാവ് സെറീനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.

പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് സെറീനയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം ഭർത്താവിന്റെ വീട്ടുകാർ തന്നെയാണ് ഫോൺ വഴി സെറീനയുടെ ബന്ധുക്കളെ അറിയിച്ചത്. മറ്റു ആളുകളുടെ മുന്നിൽ വെച്ച് ഭർതൃമാതാവ് സെറീനയെ സ്ഥിരമായി അപമാനിക്കാറുണ്ടായിരുന്നുവെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു. ഈ ക്രൂരമായ മാനസിക പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് സെറീന ജീവനൊടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

 സെറീനയുടെ മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആദൂർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സെറീനയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭർതൃവീട്ടുകാരുടെ പീഡനത്തെക്കുറിച്ചുള്ള മൊഴികൾ രേഖപ്പെടുത്തിയ ശേഷം വരും ദിവസങ്ങളിൽ ഭർതൃമാതാവിനെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


        

أحدث أقدم