
തിരുവനന്തപുരം: പുതുതായി രൂപീകരിച്ച വയോജന വകുപ്പ് മന്ത്രി സി.പി ജോണിന് നൽകാൻ ധാരണ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സി.പി ജോണിന് വയോജന വകുപ്പ് കൂടെ നൽകുന്നത്.
അഞ്ചു ഇന്ദിരാ ഗാരൻ്റികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ചത്. അതിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനമെടുത്തു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്. എന്നാൽ വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം ചുമതല ഏറ്റെടുത്ത്, എംഎൽഎമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വയോജന വകുപ്പ് ആർക്കാണെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല.മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലും വയോജന വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ആ വകുപ്പ് കൂടി കൈകാര്യം ചെയ്യണമെന്ന ആഗ്രഹം മുഖ്യമന്ത്രിക്ക് ഉണ്ടെന്നായിരുന്നു വിവരം. എന്നാൽ കോൺഗ്രസിൽ ഉടലെടുത്തിട്ടുള്ള വിവിധ പക്ഷങ്ങൾ അതിനോട് അനുകൂല നിലപാട് സ്വീകരിക്കാൻ തയാറായിരുന്നില്ല. പിന്നാലെയാണ് സി.പി ജോണിന് നൽകാൻ ധാരണയായിരിക്കുന്നത്.