തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തകർത്തതിൽ ഖേദമുണ്ട്, നഷ്ടപരിഹാരം നൽകും’….. ഇഡി വണ്ടി തകർത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെ അണികൾ അഴിച്ചുവിട്ട അതിക്രമങ്ങളിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് സി.പി.ഐ.എം നേതൃത്വം. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സംഘം സഞ്ചരിച്ച വാഹനം തകർത്ത സംഭവത്തിൽ വണ്ടിയുടെ ഉടമയ്ക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകുമെന്ന് എ.എ. റഹീം എം.പി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മുതിർന്ന നേതാക്കൾ അക്രമത്തെ പൂർണ്ണമായി ന്യായീകരിച്ചിരുന്നെങ്കിലും, ഒരു സാധാരണക്കാരന്റെ വാഹനം തകർത്തതിനെതിരെ പൊതുസമൂഹത്തിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതോടെയാണ് പാർട്ടി നിലപാട് മാറ്റിയത്.


ഇ.ഡിയെ മുന്നിൽ നിർത്തി സംഘപരിവാർ നടത്തിയത് തികച്ചും ആസൂത്രിതമായ നീക്കമാണെന്ന് എ.എ. റഹീം എം.പി കുറ്റപ്പെടുത്തി. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം അതീവ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിൽ ഇതുവരെ ഒൻപത് പ്രതികളാണ് പോലീസ് പിടിയിലായത്. ഇതിൽ അഞ്ച് സി.പി.ഐ.എം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയ കേസിൽ ഒടുവിലായി അനിൽകുമാർ, കിരൺ, അമൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ അക്രമത്തിന് ശേഷം ഒളിവിൽ പോയ ഡി.വൈ.എഫ്.ഐ സജീവ പ്രവർത്തകനായ അമലിനെ കോട്ടയത്തെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ചാണ് പോലീസ് സാഹസികമായി പിടികൂടിയത്. പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം.


സംഭവത്തിൽ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ശക്തമായതോടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് മേധാവിയിൽ നിന്നും നേരിട്ട് വിവരങ്ങൾ തേടി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ഇന്റലിജൻസ് എ.ഡി.ജി.പിയും നേരിട്ട് മന്ത്രിയുടെ വസതിയിലെത്തിയാണ് വിശദീകരണം നൽകിയത്. റെയ്ഡ് വിവരം ഇ.ഡി തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡി.ജി.പി ആവർത്തിച്ചു. എങ്കിലും ഇത്രയും വലിയൊരു ക്രമസമാധാന പ്രശ്നം തലസ്ഥാനത്തുണ്ടായതിൽ പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

أحدث أقدم