
ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആലിഗഞ്ച് മേഖലയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
സംഭവത്തിൽ 14 പേരാണ് ദാരുണമായി മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിനു പിന്നാലെ അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച ഉച്ചയോടെ പൂർണിയ പ്രദേശത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിൽ പെറ്റ് ഷോപ്പും മുകളിൽ ഗെയിമിങ് സെന്ററുമാണുണ്ടായിരുന്നത്. ഇവ പൂർണമായും കത്തിനശിച്ചു.