എംഎസ്സി എൽസ 3 കപ്പലപകടം…. മൂന്ന് നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി അനുമതി


കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ ‘എംഎസ്സി എൽസ 3’ (MSC Elsa 3) അപകടവുമായി ബന്ധപ്പെട്ട് മൂന്ന് വിദേശ നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി അനുമതി നൽകി. കർശനമായ ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇവർക്ക് യാത്രാനുമതി നൽകിയിരിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ ആൾജാമ്യവും ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നാവികർ കോടതിയിൽ കെട്ടിവെക്കണം. ഇതിനൊപ്പം കേസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഓൺലൈനായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മറ്റ് നാല് നാവികരുടെ കാര്യത്തിൽ മജിസ്‌ട്രേറ്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ കോടതി തീരുമാനമെടുക്കൂ. അതേസമയം, അപകടത്തിൽപ്പെട്ട കപ്പലിനെക്കുറിച്ച് വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി പോർട്ട്സ് അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റാനായി എത്തിയപ്പോൾ തന്നെ ഈ കപ്പലിന് ഒരു വശത്തേക്ക് പ്രകടമായ ചെരിവുണ്ടായിരുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തുറമുഖത്ത് എത്തിയ സമയത്ത് തന്നെ കപ്പൽ വലതുഭാഗത്തേക്ക് മൂന്ന് ഡിഗ്രിയിലധികം ചെരിഞ്ഞിരുന്നതായി ചിത്രങ്ങൾ സഹിതം അദാനി പോർട്ട്സ് റിപ്പോർട്ട് നൽകി.ആ സമയത്ത് തന്നെ കപ്പലിനുള്ളിൽ വെള്ളം കയറിയിരുന്നു. കൂടാതെ, കപ്പലിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന തരത്തിൽ ബല്ലാസ്റ്റ് ടാങ്കിൽ ചോർച്ച ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2006-ൽ മുൻപ് അപകടത്തിൽപ്പെട്ടിട്ടുള്ള കപ്പലാണ് എംഎസ്‌സി എൽസ-3. എന്നാൽ ഇതിന് ശേഷം കപ്പലിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ലെന്നും അദാനി പോർട്ട്സ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം (2025) മെയ് 25-നാണ് കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെ വെച്ച് കപ്പൽ പൂർണ്ണമായി കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും, കപ്പൽ മുങ്ങിയത് കേരള തീരത്തിന് വലിയ രീതിയിലുള്ള പരിസ്ഥിതി ആഘാതമാണ് ഉണ്ടാക്കിയത്


أحدث أقدم