
തിരുവനന്തപുരം വിതുരയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം അടിച്ചുതകർത്തു. വിതുര-തൊളിക്കോട്-ആര്യനാട് റോഡിൽ വെച്ചാണ് സിനിമാ മോഡൽ ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊന്മുടി സന്ദർശിച്ച ശേഷം മടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ നാലംഗ മുഖംമൂടി സംഘം ട്രാവലർ തടഞ്ഞുനിർത്തി കമ്പിവടിയും ആയുധങ്ങളും ഉപയോഗിച്ച് ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു.
ഈ സമയം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പതോളം പേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊന്മുടിയിൽ വെച്ച് പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ട്രാവലറുകളിലെ ആളുകൾ തമ്മിൽ വലിയ രീതിയിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായാണ് വിതുരയിൽ വെച്ചുണ്ടായ ആസൂത്രിത ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിനോദസഞ്ചാരികളുടെ പരാതിയിൽ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനും അക്രമികളെ തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് പൊലീസ്