ലഹരി മാഫിയക്കെതിരെ’; ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ടിന് കേരളത്തിൽ തുടക്കം


ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ടി’ന് തുടക്കം. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിച്ചിരുന്നു. ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഓപ്പറേഷൻ തൂഫാനിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിന്‍റെ യുവത്വത്തെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യയിൽ 65% ചെറുപ്പക്കാരാണ്. ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള കാരണങ്ങളിൽ ഒന്ന് മയക്കുമരുന്നാണ്. തൂഫാൻ പദ്ധതിയുടെ അംബാസിഡർമാരായി ഓരോരുത്തരും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരവനിൽ കേറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട.അന്തർ സംസ്ഥാന ലഹരി സംഘങ്ങളെ തകർക്കാനുള്ള കാര്യങ്ങൾ പദ്ധതിയിലുണ്ട്.

ഇൻ്റലിജൻസ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാൻ നോഡൽ ഓഫീസര്‍. എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കണം . പദ്ധതി വിജയിക്കാൻ ജനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി പൊലീസിൻ്റെ ആപ്പുകൾ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നൽകുന്നവരുടെ വിവരങ്ങൾ പുറത്തു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപറേഷൻ തൂഫാന് എക്സൈസ് വകുപ്പിന്‍റെ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. എക്സൈസിന്‍റെ നിലവിലുള്ള ദൗർബല്യം പരിഹരിക്കും. പൊലീസിനൊപ്പം എക്സൈസിന്‍റെ എൻഫോഴ്‌സ്മെന്‍റെ പ്രവർത്തനവും ശക്തിപ്പെടുത്തും. നിലവിലുള്ള സംവിധാനം ബോധവത്കരണത്തിന് പര്യാപ്തമല്ല.

ക്യാമ്പസുകളിൽ ബോധവത്കരണം ശക്തിപ്പെടുത്തണം. എക്സൈസിന്‍റെ ആന്‍റി-നാർക്കോട്ടിക് ക്ലബ്ബുകൾ ശക്തിപ്പെടുത്തും. അറസ്റ്റിലാവുന്ന 90% പേരും ഉപഭോക്താക്കൾ മാത്രമാണ്. ഉപഭോക്താക്കൾ എന്ന ഇരകൾക്ക് വേണ്ടത് റീഹാബിലിറ്റേഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ, വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ, എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, സംസ്ഥാന പോലീസ്‌ മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post