
കാസർകോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ, നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു വിവാദ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് നിപ ബാധയുണ്ടായപ്പോൾ, ഭരണാധികാരികളുടെ കുഴപ്പം കൊണ്ടാണ് രോഗം വരുന്നതെന്ന രീതിയിൽ മുരളീധരൻ നടത്തിയ പരാമർശമാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നത്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും മുൻ ആരോഗ്യ മന്ത്രിമാരായ കെ.കെ ശൈലജ, വീണാ ജോർജ് എന്നിവരടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
മുൻപ് പ്രതിപക്ഷത്തിരിക്കെ കെ. മുരളീധരൻ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘പണ്ടൊരു ചൊല്ലുണ്ട്, എരണം കെട്ടവർ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങൾ… നിപ… വവ്വാൽ ആണത്രേ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാൽ ഉണ്ടായില്ലേ നമ്മുടെ നാട്ടിൽ? ഇപ്പോൾ എന്താണ് നിപ ഉണ്ടാകാൻ കാരണം? ഭരിക്കുന്നവർ ശരിയല്ല, അതുകൊണ്ടുതന്നെയാണ്.’ സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെയാണ് സോഷ്യൽ മീഡിയ ഈ പഴയ പ്രസംഗം ‘കുത്തിപ്പൊക്കിയത്’. ആരോഗ്യ മന്ത്രി പദവിയിൽ ഇരിക്കെ മുരളീധരന് നേരിടേണ്ടി വന്ന ഈ സാഹചര്യം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടത് കേന്ദ്രങ്ങൾ.