
കെട്ടിട വാടക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബെവ്‌കോ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടം പൂട്ടി ഉടമ. എറണാകുളം വാഴക്കുളത്താണ് സംഭവം. ദിവസങ്ങളായി കടമുറിയുടെ വാടക വർധിപ്പിക്കണമെന്ന ആവശ്യം കടയുടമ അധികൃതർക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളിൽ അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായില്ല. ഇതോടെയാണ് സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലേക്ക് കെട്ടിട ഉടമ എത്തിയത്.
രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് കെട്ടിട ഉടമയുടെ പ്രതിഷേധം മൂലം പ്രവർത്തനം തടസപ്പെട്ടത്. ഇതോടെ മദ്യം വാങ്ങാനെത്തിയ ഉപയോക്താക്കൾ പ്രതിസന്ധിയിലായി. പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ല.
ഇതോടെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ മദ്യം വാങ്ങാനെത്തിയവർ പൂട്ട് തകർത്ത് അകത്തുകയറി. ഉദ്യോഗസ്ഥർ മദ്യവിൽപ്പന ആരംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് വരെ വാടക കരാർ കാലാവധി ഉണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ മറ്റൊരിടത്തേക്ക് മാറാൻ കഴിയാതെ വരികയായിരുന്നുവെന്നും ബെവ്‌കോ ഔട്ട്‌ലെറ്റ് അധികൃതർ അറിയിച്ചു.