
കന്യാകുമാരിക്കടുത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് ഒടുവിൽ യാത്ര തിരിച്ചു. വിവിധ നിയമനടപടികൾക്കും ചർച്ചകൾക്കും ശേഷമാണ് കപ്പലിന് യാത്രാനുമതി ലഭിച്ചത്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കപ്പലുടമകളുമായുള്ള ചർച്ചകളും പൂർത്തിയായതിനെ തുടർന്നാണ് കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് യാത്രാനുമതി നൽകിയത്. യാത്രയ്ക്ക് മുന്നോടിയായി ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും കപ്പലിൽ ശേഖരിച്ചിരുന്നു. ക്യാപ്റ്റൻ ലെ വാൻ ട്യുവാന്റെ നേതൃത്വത്തിൽ വിയറ്റ്നാം സ്വദേശികളായ 20 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്.