
സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലെ ആരോഗ്യ പ്രതിസന്ധികളെ അതീവ ഗൗരവത്തോടെ കാണണമെന്നും രോഗങ്ങളുടെ വെല്ലുവിളികളിൽ ജനങ്ങളെ ചേർത്തുപിടിച്ച് മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണാ ജോർജ് വ്യക്തമാക്കി. നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ പരോക്ഷ വിമർശനവും വീണാ ജോർജിന്റെ പോസ്റ്റിലുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി നടത്തിയ ഒരു പ്രസംഗം ഇന്ന് പലരും തനിക്ക് അയച്ചുതന്നെന്നും എന്നാൽ അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും എഴുതുന്നില്ലെന്നും പറഞ്ഞ വീണ, “ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ” എന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് പുതിയ നിപ കേസ് സ്ഥിരീകരിച്ചത്. എൻ.ഐ.വി പൂനെയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിന് മുൻപ് തന്നെ, കോഴിക്കോട്ടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കണം.
മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്. രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്ന് ഉറപ്പാക്കാൻ നടപടികൾ വേണം. ഇത്തരം പ്രതിസന്ധികളിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷ സമീപനമെന്നും വീണ പറഞ്ഞു.