
ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ആയിരക്കണക്കിന് ലിറ്റർ പാൽ റോഡിലേക്കും സമീപത്തെ അഴുക്കുചാലിലേക്കും ചോർന്നൊഴുകി. ഹൈവേ കിങ് ഹോട്ടലിന് സമീപമായിരുന്നു അപകടം.
ടാങ്കർ മറിഞ്ഞ് പാൽ ഒഴുകാൻ തുടങ്ങിയതോടെ, ബക്കറ്റുകളും ക്യാനുകളും കുപ്പികളുമായി പാൽ ശേഖരിക്കാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്തേക്ക് ഇരച്ചെത്തിയത്. ടാങ്കറിൽ നിന്ന് നാട്ടുകാർ പാത്രങ്ങളിൽ പാൽ പകർത്തിയെടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ വഴിയാത്രക്കാർ ചേർന്നാണ് വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രാജ്യത്തെ ഏറ്റവും തിരക്കേറിയ റോഡ് ഇടനാഴികളിലൊന്നായ ഡൽഹി-ജയ്പൂർ ഹൈവേയിൽ അപകടത്തെ തുടർന്നും, പാൽ ശേഖരിക്കാൻ ആളുകൾ തടിച്ചുകൂടിയതിനാലും വലിയ രീതിയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
പോലീസ് ഇടപെടൽ; അന്വേഷണം ആരംഭിച്ചു
സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. തുടർന്ന് മറിഞ്ഞ ടാങ്കർ റോഡിൽ നിന്ന് നീക്കം ചെയ്താണ് ഹൈവേയിലെ വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.
അമിതവേഗതയോ, ഡ്രൈവർ ഉറങ്ങിപ്പോയതോ, അതോ വാഹനത്തിന്റെ സാങ്കേതിക തകരാറോ ആണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുമെന്നും ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി