യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തലശ്ശേരി കോടതി തള്ളി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 ല്‍ ആയിരുന്നു കേസിന്റെ വിചാരണ നടന്നു വന്നിരുന്നത്. 2018 ഫെബ്രുവരി 12 ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്.

കേസില്‍ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് പ്രതികളുടെ ജാമ്യം പുനഃസ്ഥാപിച്ചത്. തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ, മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണ കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രതികള്‍ ആരോപിച്ചിരുന്നത്