
കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഒരു മാസത്തിലേറെയായി താണ്ഡവമാടിയ കാട്ടാനയെ ഒൻപത് മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവിൽ വനംവകുപ്പ് മയക്കുവെടി വച്ചു വീഴ്ത്തി. പിടികൂടിയ ആനയ്ക്ക് ‘ടെലിമെട്രി റേഡിയോ കോളർ’ ഘടിപ്പിച്ച ശേഷം വൈകുന്നേരം 4:45 ഓടെ വെട്ടമ്പാറ വനത്തിലേക്ക് തുറന്നുവിട്ടു.
ആദ്യം വനംവകുപ്പ് രേഖകളിൽ ‘മലയാറ്റൂർ ഫീമെയിൽ 4’ എന്ന പിടിയാനയെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും, വിശദമായ പരിശോധനയിൽ ഇത് കൊമ്പില്ലാത്ത ‘മോഴ’യാനയാണെന്ന് സ്ഥിരീകരിച്ചു. ആനയുടെ ഇടതു കീഴ്ത്താടിയിലേറ്റ ഗുരുതരമായ പരുക്കും വീക്കവുമാണ് ഇതിനെ അക്രമാസക്തനാക്കിയതെന്നാണ് മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ. ഈ പരുക്ക് കാരണം കാട്ടിലെ കഠിനമായ ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആന എളുപ്പത്തിൽ ആഹാരം ലഭിക്കുന്ന ജനവാസമേഖലകളിലെ വാഴയും മറ്റ് കൃഷികളും ലക്ഷ്യമിട്ടെത്തിയത്. ദൗത്യത്തിനിടെ വനംവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം ആനയുടെ പരുക്കിന് വിദഗ്ദ്ധ ചികിത്സയും നൽകി.