
പൊലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് മുത്തങ്ങയിൽ നടന്ന സംഭവത്തിലാണ് കേസ്. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറാണ് കേസടുത്തത്.
മുത്തങ്ങ പൊൻകുഴി സ്വദേശിയായ പതിനൊന്ന് വയസുകാരനാണ് മരിച്ചത്. ദേശീയപാതയോരത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിക്കാൻ പൊലീസുകാർ വിമുഖത കാട്ടിയെന്നാണ് ആരോപണം. പൊലീസ് വണ്ടിയിൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പൊലീസുകാർ തയ്യാറായില്ല. സമീപത്തുണ്ടായിരുന്നവർ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് വരട്ടെയെന്ന നിലപാടിൽ പൊലീസുകാർ ഉറച്ചുനിന്നു. തുടർന്ന് പരിക്കേറ്റ കുട്ടി രക്തംവാർന്ന് ഒരു മണിക്കൂറോളം റോഡരികിൽ കിടന്ന ശേഷമാണ് ആംബുലൻസ് വന്നതെന്നാണ് ആരോപണം. കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ ജീവൻ നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്