
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിയിൽ അപേക്ഷിക്കാനും മറ്റുനടപടികൾക്കുമായുള്ള പോർട്ടൽ ഓഗസ്റ്റ് ഒന്നാംതീയതി മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രത്യേക പോർട്ടൽ വഴിയാണ് സ്ത്രീകൾ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ടത്. കുറഞ്ഞത് പത്തുവർഷമായി തങ്ങൾ ഡൽഹിയിൽ താമസിക്കുന്നവരാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നുമുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അപേക്ഷകർ സമർപ്പിക്കണം. തുടർന്ന് അപേക്ഷകൾ പരിശോധിച്ചശേഷമാകും അർഹരായവർക്ക് പ്രതിമാസം പണം നൽകുക. രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് പദ്ധതിയുടെ ആദ്യഗഡു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തിലെത്തി ഒന്നേകാൽ വർഷത്തിനുള്ളിൽ തന്നെ ഈ വാഗ്ദാനം നിറവേറ്റാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അനുഗ്രഹത്തോടെ അവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തേ ഡൽഹിയിൽ ആംആദ്മി സർക്കാർ അവതരിപ്പിച്ച മഹിളാ സമ്മാൻ യോജന പദ്ധതിയുടെ പകരമായാണ് ബിജെപി സർക്കാർ ലക്ഷ്മി യോജന പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആംആദ്മി സർക്കാരിന്റെ പദ്ധതിയിൽ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപയുടെ സാമ്പത്തിക സഹായമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നീട് 2100 രൂപയായി ഉയർത്തുകയും ചെയ്തിരുന്നു.