‘ഇന്ത്യൻ സിനിമയുടെ ഒരേയൊരു മമ്മൂട്ടി’; പുരസ്‌കാര ജേതാക്കളെ അനുമോദിച്ച് മുഖ്യമന്ത്രി….


        
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ മലയാള സിനിമാ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാലാമതും ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയെയും മറ്റ് പുരസ്കാര ജേതാക്കളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ പങ്കുവെച്ചത്. മലയാളത്തിന്റെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി കുറിച്ചു. തികച്ചും സമർപ്പിതമായ മനസ്സോടെയും കഠിനാധ്വാനത്തോടെയും മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയുമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്….

ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു.

സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.
ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകന്‍ ഷഹനാദ് ജലാല്‍, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹൃദയം നിറഞ്ഞ സന്തോഷം
أحدث أقدم