കറുകച്ചാൽ : മുൻപരിചയം നടിച്ച് മദ്യം നൽകി അവശനാക്കിയ ശേഷം
മധ്യവയസ്കനെ തട്ടി ക്കൊണ്ടുപോയി സ്വർണമാല കവർന്ന സംഭവത്തിൽ മൂന്ന് പേർ കറുകച്ചാൽ പോലീസിന്റെ പിടിയിൽ. കറുകച്ചാൽ ശാന്തിപുരം സ്വദേശിയും നെടുംകുന്നം പുന്നവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ ജോസഫ് വർഗീസ് (61) ആണ് കവർച്ചയ്ക്ക് ഇരയായത്.
ആലപ്പുഴ ചേർത്തല സ്വദേശി സുധീഷ് കുമാർ(45)കൊമ്മാടി സ്വദേശി
അനീഷ് ആന്റണി(47) കരുനാഗപ്പള്ളി തേവലക്കര സ്വദേശി അനിൽ കെ രാജൻ (47)എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനു ആസ്പദമായ സംഭവം.
കറുകച്ചലിലെ ബാറിൽ വച്ചാണ് മുൻപരിചയക്കാരെന്നു നടിച്ച് പ്രതികൾ ജോസഫ് വർഗീസിനെ വലയിലാക്കുന്നത്.
തുടർന്ന് കറുകച്ചാലിലെ
മദ്യ വിലപ്പനശാലയിൽ നിന്നും മദ്യം വാങ്ങി പ്രതികൾ മൂന്ന് പേരും ജോസഫ് വർഗീസും മാമ്മൂടിന് സമീപം കൊച്ചു റോഡിലൂള്ള ജോസഫ് വർഗീസിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി.
ഇതിനിടെ മദ്യപിച്ച് അവശ നിലയിലായ ജോസഫിനെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് നാല് പേരും രണ്ടു ബൈക്കുകളായി ചിങ്ങവനം മാളിയേക്കടവ് ഭാഗത്തേക്കാണ് പോയത്. ഇവിടെ ആളൊഴിഞ്ഞ പുരയിയിടത്തിൽ ജോസഫ് വർഗീസിനെ ഉപേക്ഷിച്ച ശേഷം കഴുത്തിൽ അണിഞ്ഞിരുന്ന നാലു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി കടന്നു കളയുകയായിരുന്നു.
തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ജോസഫ് വർഗീസ് കറുകച്ചാൽ പോലീസിലെത്തി പരാതി നൽകി.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിചച്ചും പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നും 24 മണിക്കൂറിനുള്ളിൽ മൂന്ന് പേരെയും
വലയിലാക്കാൻ കഴിഞ്ഞതായി ചങ്ങനാശ്ശേരി ഡി വൈ എസ് പി ആഷാദ് എസ് പറഞ്ഞു.
സമാന രീതിയിൽ മുൻപും പ്രതികൾ കവർച്ച നടത്തിയിരിക്കാമെന്ന് ഡി വൈ എസ് പി പറഞ്ഞു.
കവർച്ച ചെയ്ത സ്വർണമാല ചിങ്ങവനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. 3,50,000രൂപയ്ക്കാണ് മാല വിറ്റത്. ഇതിൽ 2,96,000 പ്രതികളുടെ കൈവശം ഉണ്ടായിരുന്നു. സഞ്ചരിച്ചിരുന്ന ഒരു ബൈക്കും കണ്ടെത്തി. മറ്റൊരു ബൈക്കിനായി അന്വേഷണം തുടങ്ങി.
കറുകച്ചാൽ പോലീസ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ റ്റി എസ്
സി പി ഓ മാരായ ജോഷി സേവ്യർ,
ബ്രിജിത് കൃഷ്ണ,
ആന്റണി വിക്ടർ
എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.