മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിൽ വീഴ്ച… കണ്ണൂരിൽ ഒന്നര വയസുകാരൻ…..


കണ്ണൂരിൽ ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരാതി. അനസ്തേഷ്യ നൽകിയതിലെ പാളിച്ചയെ തുടർന്ന് സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ചികിത്സയിൽ ഗുരുതര വീഴ്ച വരുത്തിയ ആശുപ്രതി അധികൃതർക്കെതിരെ ബന്ധുക്കൾ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീണ് മുഖത്ത് പരുക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആദ്യം മാതമംഗലം ജനകീയ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ മുഖത്തെ മുറിവിന് രണ്ട് സ്റ്റിച്ചിടേണ്ടതുണ്ടെന്ന് അവിടുത്തെ ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 11 മണിയോടെയാണ് കുടുംബം കുഞ്ഞുമായി പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുഞ്ഞിന് സ്റ്റിച്ച് ഇടുന്നതിന് മുന്നോടിയായി അനസ്തേഷ്യ നൽകുകയായിരുന്നു. എന്നാൽ അനസ്തേഷ്യ നൽകിയ ഉടൻ തന്നെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്തുവെന്ന് മാതാപിതാക്കളും കുടുംബവും പറയുന്നു

അതേസമയം, കുഞ്ഞിന് അനസ്തേഷ്യ നൽകിയപ്പോൾ അപ്രതീക്ഷിതമായി ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. നിലവിൽ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള എല്ലാവിധ തീവ്രശ്രമങ്ങളും തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ അനാസ്ഥയാണ് കുഞ്ഞിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് നിലവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

أحدث أقدم