
കൊച്ചി: ആറുമാസം പ്രായമുള്ള കുട്ടിക്ക് മരുന്ന് ഓവർഡോസ് ആയി നൽകിയെന്ന മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ വെസ്റ്റ് പോലീസ് നടപടിയെടുത്തത്.
കുഞ്ഞിന് ഇമ്മ്യൂണൈസേഷൻ വാക്സിൻ കുത്തിവെപ്പ് എടുത്ത സമയത്ത് മരുന്ന് നിശ്ചയിച്ചതിലും ഓവർഡോസ് ആയി നൽകിയെന്നാണ് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നത്. ഇതിന് തൊട്ടുപിന്നാലെ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും മാതാപിതാക്കൾ ആരോപിക്കുന്നു. മരുന്ന് മാറിയതിനെ തുടർന്ന് ആരോഗ്യനില വഷളായ കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കൾ ആലുവ വെസ്റ്റ് പോലീസിനെ സമീപിച്ചതും പരാതി നൽകിയതും. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്