അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ല, ആഗോള അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല… കെ ജയകുമാര്‍


തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി ഉണ്ടാവില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള വിപുലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും, ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും ബോർഡ് മുൻതൂക്കം നൽകുകയെന്നും കെ ജയകുമാര്‍ പറഞ്ഞു.

തീർത്ഥാടകർക്കായുള്ള താമസം, വഴിപാടുകൾ, സുരക്ഷ എന്നിവയിൽ കാതലായ മാറ്റങ്ങളാണ് ഇത്തവണ വരുത്തുന്നത്. സന്നിധാനത്ത് ആകെയുള്ള 690 മുറികളില്‍ മുന്‍പ് 190 മുറികള്‍ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്നതെങ്കിൽ, ഇത്തവണ അത് 550 മുറികളായി ഉയർത്തും. ഈ മുറികളുടെ ബുക്കിംഗ് പൂർണ്ണമായും ഡിജിറ്റലൈസേഷൻ വഴിയായിരിക്കും. സന്നിധാനത്തെ ശുചിത്വ പരിപാലനത്തിനായി ഹൗസ് കീപ്പിംഗ് ചുമതല പുറത്തുനിന്നുള്ള പ്രൊഫഷണൽ ഏജൻസിയെ ഏല്‍പ്പിക്കും. ശബരിമല ഗസ്റ്റ് ഹൗസിന് സമീപം പുതിയൊരു ഗസ്റ്റ് ഹൗസ് കൂടി സ്ഥാപിക്കും. നവംബര്‍ ഒന്ന് മുതല്‍ 90 ദിവസം തുടർച്ചയായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ദേവസ്വം ആസ്ഥാനത്ത് ആരംഭിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ ക്യാമറകള്‍ സ്ഥാപിക്കും. കൂടാതെ തീര്‍ത്ഥാടകർക്കായി പുതിയ തീര്‍ത്ഥകുളവും നിര്‍മ്മിക്കും. ശബരിമലയിലെ വഴിപാടുകള്‍ ഇനിമുതൽ സെന്‍ട്രല്‍ സ്റ്റോക്ക് വഴി മാത്രമായിരിക്കും വിതരണം ചെയ്യുക.

നിലവിൽ 2048 വരെ പടിപൂജ ബുക്കിംഗ് പൂർണ്ണമാണ്. ഭക്തരുടെ തിരക്ക് പരിഗണിച്ച് ഒരു ദിവസം അഞ്ച് പടിപൂജ സ്റ്റോക്കുകള്‍ കൂടി അധികമായി അനുവദിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ തീര്‍ത്ഥാടന കാലയളവിനിടയിൽ മരണപ്പെട്ട ഭക്തരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകും. അതേസമയം, കേരളസദ്യ ഇത്തവണയും ശബരിമലയില്‍ ഉണ്ടാകരുത് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ കർശനമായി വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള ഇടത്താവളങ്ങൾ ഒരുക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

أحدث أقدم