
കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു. ബേഡകം സ്വദേശികളായ അഷ്റഫ്- ബുഷറ ദമ്പതികളുടെ മകൻ ഇയാസ് ആണ് മരണപ്പെട്ടത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, കുട്ടിയുടെ മരണശേഷമാണ് തങ്ങളോട് വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശസ്ത്രക്രിയയിൽ ഗുരുതരമായ വീഴ്ചയും ചികിത്സാപ്പിഴവും സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിക്ക് മുന്നിൽ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.