
നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, നേപ്പാൾ മേഖലയിലേക്ക് കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽനിന്നുള്ളവരുൾപ്പെടെ 288 ഇന്ത്യക്കാരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാണാതായവരിൽ കേരളത്തിൽനിന്നുള്ള 33 പേരുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരുമാണ് ഉൾപ്പെടുന്നത്. പ്രളയബാധിത മേഖലകളിൽ കുടുങ്ങിയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ഇവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. അതേസമയം, ചൈനീസ് അതിർത്തിയിൽ തീർഥാടനത്തിന്റെ ഭാഗമായി നിലവിൽ ഇരുനൂറോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ശ്രമം ശക്തമാക്കി. 95 പേർ ദാർച്ചനിലും ബാക്കിയുള്ളവർ ജിലോങ് മേഖലയിലുമാണ് കുടുങ്ങിക്കിടക്കുന്നത്
ഇതിനുപുറമെ, ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടുന്ന ഒരു വിഭാഗവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇവർക്കായി പ്രാദേശിക അധികൃതരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാഠ്മണ്ഡുവിലെത്തി. സി-130ജെ, സി-17 വിമാനങ്ങളിലായി 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് ഇന്ത്യൻ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.