
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. നാളെ പന്ത്രണ്ട് ജില്ലകളിൽ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി ദുർബലമായി. ഇതിന്റെ ഭാഗമായി ഏഴുവരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 3, 4 തീയതികളിൽ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്ര മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തൃശൂർ കോഴിക്കോട്, കാസർകോട് ജില്ലകളിൽ കലക്ടർ അവധി പ്രഖ്യാപിച്ചു