ആവശ്യമായതിലും ഇരട്ടി അളവിൽ സാധനങ്ങൾ സ്റ്റോക്കിൽ രേഖപ്പെടുത്തിയതായും, അഷ്ടാഭിഷേക വഴിപാടിനായി ആവശ്യമായതിന്റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തതായി കണക്കുകളിൽ രേഖപ്പെടുത്തിയതായും വിജിലൻസ് കണ്ടെത്തി. 2020-ൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത വലിയ അളവിൽ തേനും അരവണ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം അവശേഷിച്ച സാമഗ്രികൾ എന്ത് ചെയ്തുവെന്നതിൽ വ്യക്തതയില്ലെന്നും, അവ ദുരുപയോഗം ചെയ്തോ മറ്റ് ക്രമക്കേടുകൾ നടന്നോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അരവണ പാക്കിംഗിനായി വാങ്ങിയ സാധനങ്ങളിൽ വൻതോതിൽ ‘ഡാമേജ്’ രേഖപ്പെടുത്തി സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.