ന്യൂഡൽഹി : യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്കു സേവനനിരക്ക് ഈടാക്കാനുള്ള നീക്കത്തിനു പിന്നിൽ യുഎസ് താൽപര്യമെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ഇന്ത്യയുടെ യുപിഐ, റുപേ കാർഡ് എന്നിവയ്‌ക്കെതിരെ പേയ്മെന്റ് രംഗത്തെ വൻകിട യുഎസ് കമ്പനികളായ വീസ, മാസ്റ്റർകാർഡ്, പേപാൽ തുടങ്ങിയവയുടെ നിലപാടാണു കോൺഗ്രസും സിപിഎമ്മും ചൂണ്ടിക്കാട്ടുന്നത്.
മാസ്റ്റർകാർഡ്, വീസ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്ന പേരിൽ വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുന്നുണ്ട്. ഇതേ സംവിധാനം യുപിഐ ഇടപാടുകളിലും കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ബില്ലിലൂടെ വഴിയൊരുങ്ങിയിരിക്കുന്നത്.