
തിരുവനന്തപുരം കോവളത്ത് കടൽ വെള്ളരി വിൽക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ. സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്.പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. കോവളം ലൈറ്റ് ഹൗസിന് സമീപത്തു നിന്നാണ് ഇരുവരും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.ഇന്ത്യയിൽ കടൽവെള്ളരികളെൾ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്. അതിനാൽ ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ്.അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പ് നേരിട്ട് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു