കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി


        

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയിട്ടും അധികൃതർ സംഭവം അറിഞ്ഞില്ല. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പുർ പോലീസ് പിടികൂടിയ ആളിൽനിന്ന് ടെലസ്കോപ് കണ്ടെടുക്കുകയായിരുന്നു. സർവകലാശാലയിലെത്തി പോലീസ് വിവരം അറിയിച്ചപ്പോഴാണ് മോഷണംവിവരം അധികൃതർപോലും അറിയുന്നത്. സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിന് കീഴിലുള്ള കാമ്പസിലെ മാധവ ഒബ്‌സർവേറ്ററിയിൽനിന്നാണ് ടെലസ്കോപ് മോഷണംപോയത്. രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ തേഞ്ഞിപ്പലം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മോഷ്ടിച്ച മൊബൈൽഫോണുകളുമായി വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി ദിൽഷാദിനെ കഴിഞ്ഞദിവസം കരിപ്പുർ പോലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ടെലസ്കോപ്പും കണ്ടെടുക്കുകയായിരുന്നു. ടെലസ്കോപ് സർവകലാശാലയിലേതാകാമെന്ന നിഗമനത്തിൽ അന്വേഷണം സർവകലാശാലയിൽ എത്തിയപ്പോഴാണ് മോഷണവിവരം സർവകലാശാലാ അധികൃതർ അറിഞ്ഞത്. ഏതുകാലത്ത് എങ്ങനെയാണ് മോഷണം നടന്നതെന്ന് വ്യക്തമായിട്ടില്ല. സർവകലാശാലയിലുള്ളവരുടെ സഹായമില്ലാതെ ഇത്തരം ഉപകരണങ്ങൾ മോഷ്ടിക്കാനാകില്ലെന്നും ഇവയുടെ മൂല്യം കൃത്യമായി അറിയുന്നവർ ഇതിനു പുറകിലുണ്ടാകാമെന്നുമാണ് പ്രാഥമിക നിഗമനം. ഷണക്കേസിൽ അറസ്റ്റിലായ ദിൽഷാദ് നിലവിൽ റിമാൻഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.


2024-ൽ ആണ് ടെലസ്കോപ് വാങ്ങിയതെന്നും ഇതിന് മൂന്നര ലക്ഷത്തിലധികം വിലവരുമെന്നും ഫിസിക്സ് വിഭാഗത്തിലെ അസി.പ്രൊഫസർ ഡോ. ദൃശ്യ പറഞ്ഞു. ടെലസ്കോപിന്റെ ലെൻസിൽ ഫംഗൽ ഇൻഫക്ഷൻ ഉൾപ്പെടെ കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ഉപയോഗത്തിനുശേഷം ഓരോഭാഗങ്ങളും പ്രത്യേകം അഴിച്ചുവെച്ചാണ് സൂക്ഷിച്ചിരുന്നത്. ആവശ്യം വരുമ്പോൾ ഇത് പിന്നീട് കൂട്ടിയോജിപ്പിക്കാറാണ് പതിവ്. ലോക്ക് ചെയ്ത് ഭദ്രമായി വെച്ച വസ്തു എങ്ങനെയാണ് മോഷണം പോയതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സംഭവത്തോടെ സർവകലാശാലാ പഠനവിഭാഗങ്ങളിലെ ലക്ഷങ്ങൾ വിലവരുന്ന സാധനസാമഗ്രികളുടെ അടിയന്തര കണക്കെടുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

സർവകലാശാലാ ലാബുകളിൽ 30 ലക്ഷം രൂപവരെ വിലവരുന്ന ഉപകരണങ്ങളുണ്ട്. എല്ലാ പഠനവിഭാഗങ്ങളിലെയും മറ്റ് ഓഫീസുകളിലെയും സാധനസാമഗ്രികൾ കോടികണക്കിന് രൂപ വിലവരുന്നതാണ്. എന്നാൽ, ഇവയുടെ സംരക്ഷണത്തിന് ശരിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്
Previous Post Next Post