ഞായറാഴ്ച പുലർച്ചെയാണ് ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നേതാക്കൾ റഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. കീവിൽനിന്ന് വാഴ്സയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ട് പോളിഷ് അതിർത്തിക്ക് സമീപം റഷ്യ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതേ സമയം, തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ചാർട്ടേഡ് ട്രെയിനിൽ ബോറിസ് ജോൺസണും കാൾ ബിൽറ്റും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സഞ്ചരിക്കുകയായിരുന്നു.
ആക്രമണ വിവരം ലഭിച്ചതോടെ യുക്രെയ്ൻ അധികൃതർ അതിവേഗം ഇടപെട്ടു. നേതാക്കൾ സഞ്ചരിച്ചിരുന്ന ട്രെയിൻ പുലർച്ചെ അഞ്ചോടെ നിർത്തിയശേഷം ബോറിസ് ജോൺസണെയും കാൾ ബിൽറ്റിനെയും മറ്റ് നേതാക്കളെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
കീവിൽ നടന്ന സുപ്രധാന സുരക്ഷാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് നേതാക്കൾ പോളണ്ടിലേക്ക് യാത്ര തിരിച്ചത്. തങ്ങൾ സഞ്ചരിച്ച ചാർട്ടേഡ് ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് പാസഞ്ചർ ട്രെയിനിന് നേരെ ആക്രമണമുണ്ടായതെന്ന് കാൾ ബിൽറ്റ് സ്ഥിരീകരിച്ചു.