കൊല്ലം∙കൊല്ലത്ത് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി.
എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ്(23) ആണ് കരുതൽതടങ്കലിൽ നിന്ന് ചാടി പോയത്. ലോക്കപ്പ്തുറന്ന് ഇറങ്ങി ഓടുകയായിരുന്നു.
രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടുകാർ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്.
നാന്തിരിക്കലിലെ പവർ ടൂൾസ്‌കടയിൽ നിന്ന് വയറിങ്, പ്ലബിം ഗ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകയ്‌ക്കെടുത്തതായി അറിഞ്ഞു.
ഇത് സംശയം കൂടുതൽ ബലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാൻ വൈജേഷ് എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് തെളിവെടുപ്പ് വൈജേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷമാണ് കുണ്ടറ സ്റ്റേഷനിൽ എത്തിച്ചത്. വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ പൊലീസുകാർ മറന്നുപോയി.
പുലർച്ചെ 1.30 ഓടെ പാറാവുകാരൻ്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്.
സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ആൾ കുറവായിരുന്നതും രക്ഷപെടാൻ സൗകര്യമായി. വൈജേഷിനായി കുണ്ടറ പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്