സ്വകാര്യ ഭാഗത്ത് ഉൾപ്പെടെ ക്രൂരമായി മർദിച്ചു;ശ്വാസം എടുക്കുമ്പോഴും നെഞ്ചിൽ വേദന’; ലോക്കപ്പ് മർദനമെന്ന പരാതിയിൽ..



പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി ആലുവ ശ്രീമൂലനഗരം സ്വദേശി സുജിത് ജയൻ (32). ദേഹമാസകലം വേദനയും പരുക്കുകളും ഉണ്ടായിട്ടും പുറത്ത് വലിയ പാടുകളൊന്നും കാണാനില്ലെന്നാണ് സുജിത് പറയുന്നത്. സംഭവത്തിൽ എസ്‌ഐമാരടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്‌ഐമാരായ അജ്മൽ, കെ.വി. നിസാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജിത് രാജൻ, സിവിൽ പൊലീസ് ഓഫിസർ കെ.ആർ. ധനേഷ് എന്നിവർക്കെതിരെയാണ് നടപടി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.

മുൻ അധ്യാപകനും വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറുമായ സുജിത്തിനെ സെപ്റ്റംബർ രണ്ടിനാണ് കാലടി പൊലീസ് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 31ന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു നടപടിയെന്നാണ് വിവരം. കോളജ് കാലത്തെ ചില സുഹൃത്തുക്കൾ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്നും കേസിന്റെ വിശദാംശങ്ങൾ തനിക്ക് അറിയില്ലായിരുന്നുവെന്നും സുജിത് പറയുന്നു

Previous Post Next Post