തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ നടന്ന കോപ്പിയടിയിൽ പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ. ഒക്ടോബർ 23നു നടന്ന പരീക്ഷയിലാണ് 4 കോളജുകളിൽ കോപ്പിയടി നടന്നത്. 4 കോളജുകളിലെയും പ്രിൻസിപ്പൽമാരോട് അച്ചടക്ക സമിതി കൂടി 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
16 ഫോണുകൾ ഒരു കോളജിൽനിന്നും 10 ഫോണുകൾ മറ്റൊരു കോളജിൽനിന്നും ഓരോ ഫോൺവീതം മറ്റു രണ്ടു കോളജുകളിൽനിന്നും കണ്ടെടുത്തു. പരീക്ഷ ഹാളിൽ മൊബൈൽ ഫോണിനു വിലക്കുണ്ടായിരുന്നു. വിദ്യാർഥികൾ രണ്ട് ഫോൺ കൊണ്ടുവന്നശേഷം ഒരു ഫോൺ അധ്യാപകരുടെ സാന്നിധ്യത്തിൽ പുറത്തുവച്ചശേഷം രണ്ടാമത്തെ ഫോണുമായി ഹാളിലേക്കു കയറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൊബൈൽ ഫോൺ പിടിച്ചാൽ സർവകലാശാല ചട്ടം അനുസരിച്ച് ഡീബാർ ചെയ്യാം. ചിലയിടങ്ങളിൽ ഫോൺ തിരികെകിട്ടാൻ വിദ്യാർഥികൾ ബഹളമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു പരീക്ഷ തട്ടിപ്പ്. ചോദ്യങ്ങൾ വാട്സ്ആപ്പ് വഴി പുറത്തേക്കയച്ച് ഉത്തരങ്ങൾ എഴുതുകയായിരുന്നു. ചില ഗ്രൂപ്പുകളിൽ 75 മാർക്കിൻറെ ഉത്തരങ്ങൾ അയച്ചതായി കണ്ടെത്തി. പലഫോണുകളും ലോക്ക് ചെയ്തിരിക്കുന്നതിനാൽ വിവരങ്ങൾ ശേഖരിക്കുന്നതിനു തടസമുണ്ട്. മറ്റുള്ള കോളജുകളിൽ ഇതുപോലെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. സൈബര്‍ പൊലീസിൻറെ സഹായം തേടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.