കേരളത്തിലെ കോവിഡ്; കണക്കിലെ കളികളിൽ ആശ്വാസം കൊള്ളണ്ട



 


തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്ന ആശ്വാസ കണക്കുകളോട് ആരോഗ്യരംഗത്തെ വിദഗ്ദർക്ക് വിയോജിപ്പ്.

 ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ടിൽ പതിനൊന്ന് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നത്. ഏറ്റവും മോശം അവസ്ഥ ഉണ്ജായിരുന്ന മലപ്പുറത്ത് ടി പി ആർ 11 ശതമാനം കുറഞ്ഞു. അതോടൊപ്പം തന്ന പരിശോധനകളുടെ എണ്ണവും  കുത്തനെ കുറഞ്ഞു.   

കോവിഡ് വ്യാപനം തുടങ്ങിയതിൽ പിന്നെയുള്ള പ്രതിവാര കണക്കുകളിൽ ഏറ്റവും ആശ്വാസം  പ്രകടിപ്പിക്കുന്ന റിപ്പോർട്ടാണ് ഒക്ടോബർ-18 മുതൽ 24 വരെയുള്ളത്.
100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്ന മലപ്പുറത്ത് 20 ആയി കുറഞ്ഞു. തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തുന്നതാണ് റിപ്പോർട്ട്.

 എറണാകുളം, കാസർകോട് ജില്ലകളിൽ 16 ശതമാനത്തിലേറെയായിരുന്ന TPR യഥാക്രമം 14 ഉം  11 മായി കുറഞ്ഞു. 

കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലാണ് TPR ൽ നേരിയ വർധനയുള്ളത്. ദശലക്ഷത്തിൽ  രോഗികളുടെ എണ്ണമെടുക്കുമ്പോഴുള്ള സംസ്ഥാന ശരാശരിയിലും കുറവ് വന്നു. കഴിഞ്ഞ ആഴ്ചയിൽ 1766 ആയിരുന്ന നിരക്ക്  1497 ആയി താഴ്ന്നു. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും കേസ് പെർ മില്യണിൽ കുറവുണ്ട്.  രോഗികളുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന ദിവസങ്ങൾ കൂടിയതും രോഗവ്യാപനം കുറയുന്നതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. എന്നാൽ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ഉയർന്ന പരിശോധന നടക്കുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയാൽ മാത്രമേ ആശ്വസിക്കാനാകൂ എന്നാണ് ഐഎംഎ യും ആരോഗ്യ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. പ്രതിദിനം  ഇരുപതിനും ഇരുപത്തഞ്ചിനുമിടയിൽ കോവിഡ് മരണങ്ങളും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആഴ്ചകളായി മരണ നിരക്ക് ഒരേ നിലവാരത്തിൽ നിൽക്കുകയാണ് ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Previous Post Next Post