മനാമ: ബഹ്റിനിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി. ആരോഗ്യപ്രവർത്തകർക്ക് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകാൻ അനുമതി നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടന്നിരിക്കുന്ന ചൈനീസ് കോവിഡ് വാക്സിൻ നൽകാനാണ് അനുമതി നൽകിയിരുന്നത്. ഇതോടെ യുഎഇക്ക് പിന്നാലെ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റിൻ.
അബുദാബി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം (സിഎൻബിജി), അബുദാബി ആസ്ഥാനമായ ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42 എന്നിവർ ചേർന്ന് നടത്തുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റിനിൽ അവസാനിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
7700 പേരാണ് ബഹ്റിനിൽ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായത്. യുഎഇ, ബഹ്റിൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലാണ് ചൈനയുടെ സഹകരണത്തോടെയുള്ള വാക്സിൻ പരീക്ഷണം നടത്തുന്നത്.