മന്ത്രി വാഹനങ്ങളിലെ കർട്ടനും കൂളിങ് പേപ്പറും മാറ്റണം; മോട്ടോർവാഹന വകുപ്പ്

 


തിരു.: മന്ത്രി വാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയിൽ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങൾ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രി വാഹനമാണെങ്കിലും പിഴ അടയ്ക്കേണ്ടി വരുക ടൂറിസം വകുപ്പാണ്. ഇത് സൂചിപ്പിച്ചാണ് കത്ത്. സർക്കാർ വാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശിച്ചത്.
      തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എൽ.എൽ.എ.മാരുടെയും വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരും കളക്ടർമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കർട്ടനുകളുണ്ട്.
     പോലീസ് വാഹനങ്ങളിലെ കർട്ടൻ നീക്കംചെയ്യാൻ പോലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ച മറയ്ക്കാൻ പാടില്ല. സ്റ്റിക്കർ, കർട്ടൻ എന്നിവ നിയമവിരുദ്ധമാണ്. 2012-ൽ സുപ്രീം കോടതിയാണ് സ്റ്റിക്കർ ഉപയോഗം നിരോധിച്ചത്. 2019ൽ കേരള ഹൈക്കോടതി കർട്ടൻ ഉപയോഗവും തടഞ്ഞു.

أحدث أقدم