പ്രത്യേക ലേഖകൻ
വിത്ത് കുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെയോ, ഉപദേശകവൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണ സംവിധാനങ്ങളെയോ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിച്ച് വോട്ടാക്കി മാറ്റുന്നതിൽ പ്രതിപക്ഷത്തിനുണ്ടായ വീഴ്ച്ച സമാനതകളില്ലാത്തതാണ്. ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് പൂര്ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണത്തിലൂടെ സംഭവിച്ചതാണ്. അത് പ്രതിരോധിക്കാൻ കോണ്ഗ്രസിനായില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോൾ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്ണ്ണമാകുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് നിര്ണായകമാകും. ഓര്ത്തഡോക്‌സ്-യാക്കോബായ സഭാ തര്ക്കത്തില് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്ക്കങ്ങളില് അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്ക്കും സമ്മര്ദ്ദ വിഷയമാകുന്നത് അതുകൊണ്ടാണ്, കത്തോലിക്കാ സഭ ചൂണ്ടിക്കാട്ടുന്നു.
