എറണാകുളം: ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ലോണ്‍ ട്രെയിന്‍ എറണാകുളം – ഓഖ റൂട്ടില്‍ 14ന് സര്‍വീസ് തുടങ്ങും. ഒരു റൂട്ടിലെ ട്രെയിനില്‍ വെയ്‌റ്റിംഗ് ലിസ്റ്റുകാര്‍ വളരെ കൂടുതലെങ്കില്‍ അതെ നമ്പറില്‍ തന്നെ മറ്റൊരു ട്രെയിന്‍ ഓടിക്കുന്ന സംവിധാനമാണ് ക്ലോണ്‍ സര്‍വീസ്. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് രാജ്യത്ത് പ്രഥമ ക്ലോണ്‍ ട്രെയിന്‍ ആരംഭിച്ചത്.
യഥാര്‍ത്ഥ സര്‍വീസിനുള്ളതിനേക്കാള്‍ കൂടുതല്‍ നിരക്ക് നല്‍കണം ടിക്കറ്റിന്. ട്രെയിനിന് വേഗത കൂടുതലായിരിക്കുകയും സ്റ്റോപ്പുകള്‍ കുറവായിരിക്കുകയും ചെയ്യും. പത്ത് ദിവസം മുമ്പാണ് ക്ലോണ്‍ ട്രെയിനുകളില്‍ റിസർവേഷന്‍ അനുവദിക്കുക.
ഓഖ ക്ലോണ്‍ ട്രെയിന്‍ ഫെബ്രുവരി 14, 21, 28, മാര്‍ച്ച് 7, 14, 21, 28, ഏപ്രില്‍ 4, 11, 18, 25 തീയതികളില്‍ രാത്രി 7.35ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം വൈകിട്ട് 4.40ന് ഓഖയില്‍ എത്തും. തിരിച്ച് എറണാകുളം ക്ലോണ്‍ സര്‍വീസ് ഫെബ്രുവരി 17, 24, മാര്‍ച്ച് 3, 10, 17, 24 , 31, ഏപ്രില്‍ 7, 14, 21, 28 തീയതികളില്‍ രാവിലെ 6.45ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് എറണാകുളത്ത് എത്തും. കേരളത്തില്‍ ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
അതേ സമയം, പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഉടൻ ഓടില്ല. കേരളത്തില്‍ പാസഞ്ചര്‍ - മെമു ട്രെയിനുകള്‍ ഓടിക്കാറായിട്ടില്ലെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് നിയന്ത്രണ വിധേയമല്ലെന്നിരിക്കെ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ സര്‍വീസ് തുടങ്ങാനാവില്ല. റിസര്‍വേഷന്‍ അല്ലാത്ത ടിക്കറ്റുകള്‍ അനുവദിക്കാനുമാവില്ല. സ്ഥിതിഗതികള്‍ മാറുമ്പോള്‍ മാത്രമെ ഇക്കാര്യം പരിഗണിക്കാനാവൂ.
https://chat.whatsapp.com/DtHeWZEPuNP5IpLvcqDuoz