ആര്‍എസ്എസിലെ 70 ശതമാനം പേരും ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു’; കെ സുരേന്ദ്രനടക്കം നിലപാട് മാറ്റിയെന്ന് എസ് കൃഷ്ണകുമാര്‍


ആര്‍എസ്എസിലെ 70 ശതമാനം പേരും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നവരായിരുന്നെന്ന് അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍. സുപ്രീം കോടതി വിധിക്ക് പിന്നാലെ ആര്‍എസ്എസില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്ന് കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. ആര്‍എസ്എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. ആര്‍എസ്എസിലെ 70 പേര്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. 30 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍ കയറരുത് എന്ന നിലപാട് എടുത്തത്. പന്തളത്തെ നാമജപഘോഷയാത്രയ്ക്ക് ലഭിച്ച പിന്തുണ കണ്ട് ആര്‍എസ്എസ് നിലപാട് മാറ്റി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് നിലപാട് തന്നെയായിരുന്നു ബിജെപിക്കും. ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പ് യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു. സുരേന്ദ്രന്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നെന്നും ബിജെപി പത്തനംതിട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

എസ് കൃഷ്ണകുമാര്‍
തന്റെ നിലപാടിനൊപ്പം പന്തളം കൊട്ടാരം എപ്പോഴും കൂടെയുണ്ടാവുമെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന ശേഷം കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ലെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പന്തളത്ത് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനുമായിരുന്ന കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇന്നലെ താന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തോട് നിലപാടുകള്‍ പറഞ്ഞു. പന്തളം കൊട്ടാരം എപ്പോഴും സിപിഐഎമ്മിനൊപ്പമുണ്ടാകുമെന്നും കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു.

കൃഷ്ണകുമാര്‍ പറഞ്ഞത്

”ഭരണഘടനാ ബഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയആയുധമായി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. അതില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുക്കാനിരിക്കുകയാണ് ഞാന്‍. പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായി എനിക്ക് ആത്മബന്ധമുണ്ട്. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ല. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ട. ഇന്നലെ ഞാന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു. ഞാനെന്റെ നിലപാടുകള്‍ പറഞ്ഞു. അനുഗ്രഹം തേടി. പന്തളം കൊട്ടാരം എനിക്കൊപ്പമാണ്. പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പമുണ്ടാകും. സിപിഐഎമ്മിനെ വളര്‍ത്താന്‍ വളരെ പങ്കുവഹിച്ചവരാണ് പന്തളം കൊട്ടാരം. അവര്‍ക്ക് എങ്ങനെ സിപിഐഎമ്മിനെ ഒഴിവാക്കാന്‍ പറ്റും. പന്തളം കൊട്ടാരത്തെ വേദനിപ്പിച്ച ഒരു വിഷയമുണ്ട്. വിശ്വാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളില്‍ അവര്‍ക്ക് പങ്കാളിയായേ പറ്റൂ. അതുകൊണ്ട് അവരുടെ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് മാറ്റം സംഭവിക്കുമോ.“
Previous Post Next Post