ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ശൃംഖല പൂർണതോതിലാകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. കമ്പനികൾക്ക് കെ-ഫോൺ വഴി സ്വന്തമായി ഇൻട്രാനെറ്റ് ശൃംഖല വികസിപ്പിക്കാനും അവസരമുണ്ടാകും.യോഗത്തിൽ വൈദ്യുതി മന്ത്രി എം. എം. മണി അധ്യക്ഷനായിരുന്നു.
കെ-ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇൻ്റർനെറ്റ് സേവനദാതാക്കൾ നല്‍കേണ്ട വാടകയിൽ നിന്നു പാവപ്പെട്ടവർക്ക് സൗജന്യ ഇൻ്റർനെറ്റ് കണക്ഷൻ നല്‍കാനുള്ള ചെലവ് കണ്ടെത്താനാണ് തീരുമാനം.കെ-ഫോൺ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയിൽ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സർക്കാർ നിശ്ചയിക്കും. ടെൻഡർ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക.
കെ-ഫോൺ കേരളം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല മാത്രമാണ് ഒരുക്കുന്നത്. കെ-ഫോൺ ഒരു ISP (ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർ) അല്ല. എന്നാൽ കെ-ഫോൺ ശൃ൦ഖല ഉപയോഗിച്ച് മറ്റേത് ഇൻ്റർനെറ്റ് സേവനദാതാവിനും ഇൻ്റർനെറ്റ് എത്തിക്കാം. സ്വന്തമായ ശൃ൦ഖലയുണ്ടാക്കുന്നതിനു പകരം സർക്കാർ ശൃംഖല ഉപയോഗിച്ച് റീച്ച് സംസ്ഥാനമാകെ വ്യാപിപ്പിക്കാം.