കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് മുന്‍ കെ.പി.സി.സി സെക്രട്ടറി എം.ആര്‍. രാംദാസ്



തൃശൂർ :നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് മുന്‍ കെ.പി.സി.സി സെക്രട്ടറി എം.ആര്‍. രാംദാസ്. കൊലപാതകേസില്‍ കോടതി വെറുതേ വിട്ടിട്ടും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നില്ല. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ മൂലമാണ് താന്‍ കേസില്‍ പ്രതിയായത്. തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കാനാണ് തീരുമാനം എന്നും രാംദാസ് പറഞ്ഞു.

2020 ജൂലൈയിലാണ് തൃശ്ശൂര്‍ അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ നിന്നും എം.ആര്‍. രാംദാസിനെ കോടതി കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് തൃശൂര്‍ ഡി.സി.സി മുന്‍കാലപ്രാബല്യത്തോടെ സ്ഥാനങ്ങള്‍ നല്‍കി തിരിച്ചെടുക്കണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും, പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തന്നെ പ്രതി ചേര്‍ത്തത് എന്ന് രാംദാസ് പറയുന്നു.

പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കാനാണ് തീരുമാനം. ശിക്ഷ അനുഭവിച്ചവരും, കുറ്റാരോപിതരുമായ പല നേതാക്കളും പാര്‍ട്ടിയില്‍ സജീവമായുണ്ട്. നീതി ലഭിക്കാത്തപക്ഷം തന്നെ കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും രാംദാസ് മുന്നറിയിപ്പ് നല്‍കി.

أحدث أقدم