വീട്ടുജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുവൈത്തി വനിതക്ക് 15 വർഷം തടവ്. ഫിലിപ്പീൻസ് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കീഴ്കോടതി വധശിക്ഷ വിധി അസാധുവാക്കി അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ക്രിമിനല്‍ കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചിരുന്നു.15 വർഷം കഠിന തടവാണ് അപ്പീൽ കോടതി വിധി. പ്രതിയുടെ ഭർത്താവിന് കീഴ്ക്കോടതി വിധിച്ച 4 വർഷം തടവ് അപ്പീൽ കോടതിയും ശരിവച്ചു. ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച് ഫിലിപ്പിൻസും കുവൈത്തും തമ്മിൽ തർക്കത്തിന് വഴിവച്ച സംഭവമാണ് കേസിനാസ്പദമായ കൊലപാതകം
ഗാർഹികത്തൊഴിലാളിയായിരുന്ന ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീൻ യുവതി ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു..യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഗാർഹികത്തൊഴിലാളിയുടെ മരണത്തെ തുടർന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിർത്തിവെച്ചിരുന്നു.നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്മെൻറ് പുനരാരംഭിക്കുകയായിരുന്നു.